സു

November 24, 2017 Add Comment

ഞാനെന്റെ ജീവന്റെ രണ്ടാമൂഴം ആടുകയാണിപ്പോൾ
പരാതികളില്ല പരിഭവങ്ങളില്ല.

കടപ്പാടുകൾ എന്റെ അമ്മയോടും സുഹൃത്തുക്കളോടും മാത്രം

ഒന്ന് എണീറ്റ് നടക്കാൻ കൊതിച്ചപ്പോൾ
താങ്ങിയതെന്നമ്മ മാത്രം!

മരണത്തെ മുന്നിൽ കണ്ട് നടന്നപ്പോൾ,
അവരായിരുന്നു അടുത്ത്.

സഹതാപത്തിനോ സഹായത്തിനോ ഞാൻ ആരെയും വിളിച്ചില്ല.

എന്നെ അറിഞ്ഞ് വന്നത് നീ മാത്രം
അതിനാൽ നീയെന്നെ കൊന്നാലും
ഞാൻ സന്തോഷിക്കും.

ഇന്നിപ്പോൾ എനിക്ക്
നിങ്ങളെല്ലാപേരും ഉണ്ട്

പക്ഷേ നിന്റെ അകൽച്ച
അതെന്നെ വേദനിപ്പിക്കും

കാരണം
ഞാൻ ഒറ്റക്കായിരുന്നപ്പോൾ
എനിക്ക് നീ മാത്രം ആയിരുന്നു
സുഹൃത്ത്

- നിനക്ക് വേദനിക്കുന്ന ഒരിടത്തും
എനിക്ക് മറുപടിയില്ല!

അതെന്റെ കൂടെ വേദനയാണ്
നീ പറയുന്നതെന്റെ കൂടെ
വാക്കാണ്

- - അതൻ --

പഠനം പേടിക്കരുത്!

November 17, 2017 Add Comment

💡അടി പേടിച്ചു പഠനം നിര്‍ത്തിയ മകനെ  പണ്ഡിതനായ ഒരു പിതാവ് ഉപദേശിച്ചതു കാണുക:

💡മോനേ, അല്‍പകാലത്തെ ശിക്ഷ ഭയന്നാണു നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നതു വിഡ്ഢിത്തമാണ്. കാരണം, പഠനം നിര്‍ത്തിയാല്‍ അതുമുതല്‍ ജീവിതാന്ത്യം വരെ നിനക്കു ശിക്ഷയനുഭവിക്കേണ്ടി വരും. കാരണം  അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ.

💡വിദ്യാലയത്തില്‍നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാവുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും…? അധ്യാപകന്‍ നിന്നെ ചീത്ത പറഞ്ഞതു നിനക്കു താങ്ങാനാകുന്നില്ലെങ്കില്‍ സമൂഹം നിന്നെ ചീത്ത പറയുന്നതും പരിഹസിക്കുന്നതും നിനക്കെങ്ങനെ താങ്ങാനാകും…? പഠിക്കാത്തതിന്റെ പേരില്‍ അധ്യാപകന്‍ നിന്നെ ക്ലാസില്‍നിന്നു പുറത്താക്കിയതു നിനക്ക് അസഹ്യമായെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാനമേഖലകളില്‍നിന്നെല്ലാം പുറത്താക്കുമ്പോള്‍ അതു നിനക്കെങ്ങനെ സഹ്യമാകും..?

💡മോനേ, അല്‍പകാലം ത്യാഗം ചെയ്യേണ്ടി വരും. ചീത്തയും പരിഹാസവും അടിയും പിടിയും സഹിക്കേണ്ടി വരും. ഈ ചെറുത്യാഗങ്ങള്‍ ഈ ചെറുപ്പത്തില്‍ സഹിച്ചു പഠിച്ചാല്‍പിന്നെ ചീത്ത കേള്‍ക്കേണ്ടി വരില്ല. ത്യാഗം ചെയ്യേണ്ടി വരില്ല. ജീവിതം സുഖപ്രദമായിരിക്കും.

💡ഇപ്പോൾ ചെറിയ ത്യാഗം ഭയന്നു ഭാവിയിൽ  വലിയ  ത്യാഗം നീ ഏറ്റെടുക്കരുത്. അറിവു സമ്പാദിക്കാന്‍ അധ്വാനമുണ്ടാകും. പക്ഷേ, 'അറിവില്ലായ്മ കൊണ്ടുനടക്കാനാണ്' അതിലേറെ അധ്വാനം വേണ്ടി വരിക.

💡മോനേ, ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിപ്പെട്ടാല്‍ ഏതു നട്ടുച്ചയാണെങ്കിലും വഴിതെറ്റിപ്പോകാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഏതു കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ വീട്ടിലേക്ക് ആരോടും വഴിചോദിക്കാതെ നീ പോകും, ഇല്ലേ..?  എന്താണു കാരണം..? രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്.!. മറിച്ച്  അറിവില്ലായ്മയാണ് യഥാര്‍ഥ ഇരുട്ട്.!  അറിവില്ലെങ്കില്‍ പകല്‍പോലും രാത്രിയാണ്. അറിവുണ്ടെങ്കില്‍ രാത്രിപോലും പകലാണ്.

💡അറിവുള്ളവന് ഏതു വിദേശവും സ്വദേശം. അറിവില്ലാത്തവനു സ്വന്തം ദേശം പോലും അപരിചിത ദേശം.

💡മോനേ, നീ മൃഗമല്ല, മനുഷ്യനാണെന്നോര്‍ക്കണം. സര്‍വജീവജാലങ്ങളില്‍ വച്ചേറ്റം ഉല്‍കൃഷ്ടമായ ജീവി. മനുഷ്യജീവിയായ നിന്നെ മറ്റിതര ജീവികളില്‍നിന്നു വേര്‍തിരിക്കുന്ന ഘടകം തടിയോ മുടിയോ ശക്തിയോ വലിപ്പമോ അല്ല.

💡തടികൊണ്ടാണു നീ ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ ആനയാണ്. ശക്തി കൊണ്ടാണ് ഉയര്‍ന്നതെങ്കില്‍ നിന്നെക്കാള്‍ ഉന്നതന്‍ കാട്ടുപോത്താണ്. നീളം കൊണ്ടാണെങ്കില്‍ ജിറാഫ് നിന്നെക്കാള്‍ എത്ര ഉയരുമുള്ള ജീവിയാണ്. പക്ഷേ, അതൊന്നുമല്ല നിന്നെ വേര്‍തിരിക്കുന്ന ഘടകം. അത് അറിവുമാത്രമാണ്.

💡അറിവാണു ശക്തി. ആ ശക്തിയുണ്ടെങ്കില്‍ പക്ഷികളെയും വെല്ലുന്നവിധം ആകാശത്തുകൂടെ നിനക്കു പാറിപ്പറക്കാം. ആ ശക്തിയുണ്ടെങ്കില്‍ മത്സ്യങ്ങളെയും വെല്ലുംവിധം ആഴിയുടെ ആഴക്കയങ്ങളിലൂടെ നിനക്ക് ഊളിയിട്ടു സഞ്ചരിക്കാം. ആ ശക്തിയുണ്ടെങ്കില്‍ ചീറ്റപ്പുലികളെപോലും തോല്‍പിക്കുന്ന വിധം നിനക്കോടാം.

💡മോനേ, അറിവുണ്ടെങ്കില്‍ നീ ദരിദ്രനാണെങ്കിലും ധനികനാണ്. അറിവില്ലെങ്കില്‍ നീ ധനികനാണെങ്കിലും ദരിദ്രനാണ്. അറിവുണ്ടെങ്കില്‍ നീ പ്രജയാണെങ്കിലും രാജാവാണ്. അറിവില്ലെങ്കില്‍ നീ രാജാവാണെങ്കിലും പ്രജയാണ്. അറിവുണ്ടെങ്കില്‍ എല്ലാ അപരിചിതരും നിനക്കു പരിചിതരാണ്. അറിവില്ലെങ്കില്‍ പരിചിതര്‍ പോലും നിനക്ക് അപരിചിതരാണ്.

💡അറിവുണ്ടെങ്കില്‍ നീ വനാന്തരങ്ങളില്‍ പോയി ഏകാന്തമായിരുന്നാല്‍പോലും ജനം നിന്നെ തേടിയെത്തും. അറിവില്ലെങ്കില്‍ നീ ജനമധ്യത്തില്‍ നിലയുറപ്പിച്ചാലും നിന്നെ ആരും ശ്രദ്ധിക്കില്

💡മോനേ, വിജ്ഞാനം തേനാണ്. തേനെടുക്കുമ്പോള്‍ തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരികയെന്നതു സ്വാഭാവികം. കുത്തേറ്റു കിട്ടിയ തേനിന് ഇരട്ടി മധുരമുണ്ടാകും. കുത്ത് ഭയന്നു രംഗംവിട്ടാല്‍ തേന്‍ നുണയാന്‍ കഴിയില്ല… എനിക്കു പറയാനേ കഴിയൂ. ചെയ്യേണ്ടതു നീയാണ്.ഇനി എന്തു ചെയ്യണമെന്നു നീ തന്നെ തീരുമാനിച്ചോളൂ..

💡നമ്മുടെ കുടുംബത്തിലെ എല്ലാ നല്ല മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.

പുതിയൊരു തുളളൽ പാട്ട്

November 16, 2017 Add Comment

ഇവനാണു കവി......
ഇതെഴുതിയ ആളിന്റെ ഭാവനാ വിലാസത്തിന്‌ പ്രണാമം അർപ്പിക്കുന്നു.

പുതിയൊരു തുളളൽ പാട്ട്
- - - - -........ -----
കേരം വളരും കേരളനാട്ടില്‍
കേരത്തെക്കാള്‍ പേരുകളധികം.
ആളുകളവരുടെ പേരുകള്‍ കേട്ടി-
ട്ടാലോചിച്ചാല്‍ ആകെ വിചിത്രം!

'പങ്കജവല്ലി' പാവമവള്‍ക്ക്
വണ്ണം കൊണ്ടു നടക്കാന്‍ വയ്യ.
കോട്ടാസാരിയുടുത്താല്‍പ്പോലും
സാരിത്തുന്പിനു നീളക്കുറവ്.

'ആശാലത'യെ കണ്ടിട്ടാരും
ആശിച്ചിട്ടില്ലിന്നേവരെയും
ആശ പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ
ആലോചനകള്‍ വന്നില്ലൊന്നും.

'ശാന്തമ്മ'യ്കൊരു കോപം വന്നാല്‍
ഈറ്റപ്പുലിയും പമ്പ കടക്കും.
മണ്ടി നടന്നവള്‍ കണ്ടതു മുഴുവന്‍
തല്ലിയുടച്ചു തരിപ്പണമാക്കും.

'കമലാക്ഷീ'ടേം 'മീനാക്ഷീ'ടേം
കണ്ണുകള്‍ കണ്ടാല്‍ ഭയമായീടും
ഉണ്ടക്കണ്ണികളെന്നു വിളിക്കാന്‍
മനസും പോര, മുഷിച്ചിലുമാകും.

'ചന്ദ്രിക'യുടെയാ മുഖഭാവത്തില്‍.....
പുഞ്ചിരിയൊരുതരി കാണ്മാനില്ല.
ഗൌരവമിത്തിരി കൂടുതലത്രേ
ഗൌനിക്കാറില്ലവളേയാരും.

പേരില്‍ 'പങ്കജ-അക്ഷന്‍' പക്ഷെ
കോങ്കണ്ണുള്ളവനുടെ വിഷമം
കണ്ണട വെച്ചു നടക്കുന്നതിനാല്‍
കൂടുതലാരും കാണുന്നില്ല.

'വിദ്യാധര'നൊട് ചോദിച്ചപ്പോള്‍
മൂന്നാംക്ലാസ്സില്‍ തോറ്റവനത്രേ.
പിന്നീടവനാ പള്ളിക്കൂടം
മുറ്റത്തൂടെപ്പോയിട്ടില്ല.

'പുഷ്പാന്ഗത'നോ ദേഹം മുഴുവന്‍
ചൊറിവന്നിട്ടൊരു കുറവില്ലത്രേ.
കാലും, മേലും, വയറും, മുഖവും
പാടു പിടിച്ചു കറത്തും പോയി.

'മണികണ്ട്ഠ'ന്റെ സ്വരം കേട്ടാലോ
തകരത്തിന്മേല്‍ ചൊറിയും പോലെ
പാട്ടുകള്‍പാടാന്‍ കൊതിയുണ്ടെന്നാല്‍
ആയതിനിനി ഒരുജന്മം വേറേവേണം.

'സന്തോഷി'ന്റെമുഖം കണ്ടാൽ
അക്കാണുന്നവനും സങ്കടമാകും
എന്തോ വന്നു ഭവിച്ചതു പോലൊരു
ചിന്താഭാരാത്താലാ വദനം കദനം.

'സത്യൻ'എന്നവനോടൊരു കാര്യം കേട്ടാല്‍
സത്യമവന്‍ പറയാറേയില്ല.
പിള്ളകളിച്ചും കള്ളുകുടിച്ചും
കള്ളം തന്നെ കാട്ടിക്കൂട്ടും.

'വിജയന്‍' നല്ലൊരു പേരെന്നാലും
തോല്‍വികള്‍ മാത്രം ജാതകമവന്
ഓരോക്ലാസ്സിലു മൊരോകൊല്ലം തോ-
റ്റെത്തിപ്പറ്റീ പത്താം ക്ലാസ്സില്‍.

'ഗോപാലനെ'യൊരു പശുകുത്തീട്ടാ-
പ്പാവത്തിന്നെഴുനേല്‍ക്കാന്‍ വയ്യ,
ഞവരക്കിഴിയും ആയിട്ടൊരുവിധമൊക്കെ
ക്കഷ്ടിച്ചങ്ങനെ കഴിയുന്നത്രെ.

'വിശ്വംഭരനു' കിടക്കാന്‍ നല്ലൊരു
വീടില്ലൊരു ചെറു മാടം മാത്രം.
വയറു നിറക്കാന്‍ വഴിയും കുറവ്,
വായ്പ്പ കൊടുക്കാനാളും കുറവ്.

സജിയും, സുജിയും,സനുവും, സുനുവും,
സനിലും, സുനിലും, കമലും, വിമലും
ആണോ പെണ്ണോന്നറിയണമെങ്കില്‍
നേരിട്ടവരെക്കണ്ടേ പറ്റൂ.

കരവഴിയായും കടല്‍ വഴിയായും
പേരുകള്‍ പലതീനാട്ടില്‍ വന്നൂ,
അവിരാ, മൊയ്തീന്‍, മമ്മത്, തോമ്മാ
എന്നിവയവയില്‍ ചിലതാണത്രെ .

പേരുകളവയിന്‍ പൊരുളീയടിയന്‍
നിരുവിച്ചിട്ടൊരു പിടിയും കിട്ടാ-
പൊരുളറിയാത്തതുകൊണ്ടീക്കാര്യം
അവരൊട്ടുരിയാടുവതല്ല.

അറുപതുവയസ്സിന്നപ്പുറമെത്തിയ
അനുമോനുണ്ട്, മിനിമോളുണ്ട്.
അവരെ പേരുവിളിക്കാനടിയനു
ബഹുമാനം കൊണ്ടാവുന്നില്ല.

തലകൊണ്ടിങ്ങനെ നിരുവിക്കുമ്പോള്‍
പല പേരുകളും തലകീഴത്രേ
പേരുകളിട്ടവരറിയുന്നുണ്ടോ
പേരിന്നുടമകളവരുടെവിഷമം?

ആലോചിച്ചാലാളും പേരും
തമ്മില്‍ച്ചേരാതനവധിയുണ്ട്.
മുഴുവന്‍ ചൊല്ലാന്‍ നേരവുമില്ല,
ചൊല്ലീട്ടിനിയും ഫലമതുമില്ല.

😜😜😜😜😜😜😜

ഒരു കോഴി പറഞ്ഞ കഥ

November 15, 2017 Add Comment

" അവസാനത്തെ അത്താഴം "
ഒരു കോഴി പറഞ്ഞ കഥ

   ഇരുട്ട് കനംവെച്ച് തുടങ്ങിയപ്പോൾ അമ്മ മക്കളെ അടുത്തേക്ക് വിളിച്ചു,

ആറുപേരും നിറഞ്ഞ കണ്ണുകളുമായി ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു,

:മക്കളെ, ഇന്ന് നമ്മൾ ഒന്നിച്ചുള്ള അവസാന രാത്രിയാണ്, നാളെ ഞാൻ നിങ്ങളെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാവും,

അനിവാര്യമായ മടക്കയാത്ര,
നിങ്ങൾ സങ്കടപെടരുത് അവിടെ എന്നെയും കാത്ത് നിങ്ങളുടെ അഛനുണ്ടാവും,

ഒരമ്മ എന്ന നിലയിൽ എനെറ് ജീവിതം വിജയമോ പരാജയമോ എന്നെനിക്കറിയില്ല, പക്ഷെ ഒന്നറിയാം ഒരു കോഴി എന്ന നിലയിൽ നമുക്ക് അന്നം തന്നവർക്ക് അന്നമാ വേണ്ട കടമഎനിക്കുണ്ട് ,
അത് തന്നെയാണ് നമ്മുടെ ജീവിതവും,
അമ്മയുടെ വാക്കുകളെ നിർവ്വികാരമായ് കേട്ടുകൊണ്ടിരുന്നു മക്കൾക്ക് നേരേ നോക്കി അമ്മ തുടർന്നു,

നിങ്ങൾ സ്വന്തമായ് കൊത്തി തിന്നാൻ പാകത്തിൽ വളർന്നിരിക്കുന്നു, മുട്ട വിരിഞ്ഞ നാൾ മുതൽ നിങ്ങളെ കാക്കക്കും കുവ്വക്കും കൊടുക്കാതെ ഞാൻ പോറ്റി വളർത്തി, ഇന്ന് നിങ്ങൾ സ്വന്തമായി ചിക്കി തിന്നാൻ തുടങ്ങി, ഇനി നിങ്ങൾക്ക് സ്നേഹിക്കാൻ അല്ലാതെ ജീവിക്കാൻ ഒരു അമ്മയുടെ ആവശ്യമില്ല,
എന്റെ ചിറകിന്റെ ചൂടും തണലും ഇന്നു രാത്രിയോടെ തീരുകയായി,
നിങ്ങൾ പരസ്പരം പിണങ്ങരുത്, തല്ല് കൂടരുത്, കാരണം നിങ്ങൾക്ക് ഇനി നിങ്ങളെ ഉള്ളൂ ഞാ .... ബാക്കി പറയാൻ ആ കോഴിക്ക് കഴിഞ്ഞില്ല ....

നിശബ്ദതയുടെ നിമിഷങ്ങൾ -

കൂടിന്റെ വാതിലിനോട് ചേർത്തടിച്ച കമ്പി വലയുടെ ഇടയിലൂടെപുറത്തെ ഇരുട്ടിനെ നോക്കി കോഴി ഇരുന്നു, ചുറ്റിലും മക്കളും :...

.....നാളെ?, .....എന്റെ മക്കൾ ?

ചിന്തകൾ കണ്ണുകളിലൂടെ നീർച്ചാലുകളായി ഒഴുകി തുടങ്ങി, ''..

നീണ്ട മൗനത്തെ അവസാനിപ്പിച്ച് കൊണ്ട് മഴ തുള്ളി തുള്ളിയായ് പെയ്തു തുടങ്ങി, "..മഴ ശക്തമായി,
വൈകാതെ തണുപ്പും തുടങ്ങി,
കുഞ്ഞുങ്ങൾ അമ്മയുടെ ചിറകിനടിയിൽ അഭയം തേടി, ''''..
ഈ ചൂട് ഇനി എത്രനേരം !!

കോഴിയുടെ മുമ്പിൽ തന്റെ ഇന്നലെകൾ തെളിഞ്ഞു വന്നു, ബാല്യം, കൗമാരം,യൗവ്വനം അങ്ങനെയങ്ങനെയീനിമിഷം വരേ,   ..

നാളെ?

മഴ തോരാൻ തുടങ്ങി, തന്റെ കണ്ണീരിൽ അലിഞ്ഞലിഞ്ഞ് മഴ വെറും ഒരാർത്ത നാദമായ് മാറുന്നതായി കോഴിക്ക് തോന്നി,

പ്രഭാതത്തിന്റെ വരവറിയിച്ച് കൊണ്ട് അടുത്ത വീട്ടിലെ കൂടുകളിൽ നിന്നും കൂവലുകൾ തുടങ്ങി,, തന്റെ കൂട്ടിൽ മാത്രം ........

അധികം വൈകിയില്ല രണ്ട് കൈകൾ കൂടിന്റെ വാതിലിനിടയിലൂടെ വന്ന് കോഴിയെ പൊക്കിയെടുത്തു,
കുതറിയോടാനോ, രക്ഷപെടാനോ അവൾ ശ്രമിച്ചില്ല, എങ്കിലും ചിറകിനടിയിലെ കുഞ്ഞുങ്ങളെ നോക്കി അവൾ ഒരു വട്ടം കരഞ്ഞു, കൂട്ടിലെ കൂട്ട കരച്ചിലുകൾ നിലാക്കാതെ തുടർന്നു,

പിന്നെ കുറേ നേരത്തേക്ക് മക്കൾ അമ്മയുടെ ശബ്ദം കേട്ടില്ല, അല്ല ആ കോഴി കരഞ്ഞില്ല,

അൽപം കഴിഞ്ഞ് കഴുത്തിലേക്കാണ്ടിറങ്ങുന്ന കത്തിക്ക് മുമ്പിൽ ആ കോഴിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല,
രക്തം വാർന്നൊഴുകുമ്പഴുംകണ്ണിലേക്ക് ഈ ലോകത്തിന്റെ അവസാന കാഴചകൾ മങ്ങി അലിയുന്നവരേയും കൂട്ടിലേക്ക് നോക്കി അവൾ കരഞ്ഞുകൊണ്ടിരുന്നു,

ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട് പോകുന്ന നിമിഷം,

ഒരു പിടച്ചിൽ കൂടി പിടഞ്ഞ് കോഴി ലോകത്തോട് യാത്രയായി.......

അന്ന് കൂടുവിട്ട് ആരും പുറത്ത് പോയില്ല, അമ്മയുടെ ചൂടും മണവും തങ്ങിനിൽകുന്ന കൂട്ടിൽ തേങ്ങലോടെ അവർ ഇരുന്നു,

വേർപാടെന്ന ഞെരിപ്പോടിന് മുമ്പിൽ വിശപ്പിന്റെ വിളികൾ അലിഞ്ഞില്ലാതായി,

സൂര്യൻ അതിന്റെ താണ്ഡവം കഴിഞ്ഞ് അറബിക്കടലിന്റെ ഓരത്തേക്ക് യാത്ര തുടങ്ങി,

വീട്ടിലെ വിരുന്നും ബഹളവും അടങ്ങി,
കോഴി ഇറച്ചി കഴിച്ചവർ പല്ലിന്റെ ഇടയിൽ നിന്ന് കുത്തിയെടുത്ത ഇറച്ചി കഷ്ണം വെച്ച് കോഴിയുടെ വയസ്സളന്നു കൊണ്ട് പിടയിറങ്ങി തുടങ്ങി,

അദികം വൈകാതെ കൂടിന്റെ പുറത്ത് നിന്ന് ഒരു കൈ ഉള്ളിലേക്ക് വന്നു, അതിൽ ഒരു പ്ലേറ്റും
അതിൽ എച്ചിൽ അടങ്ങിയ ഒരു പിടി ചോറും,

പെറ്റമ്മയുടെ കത്തിക്കരിഞ്ഞ എല്ലും മാംസംവും ചേർത്ത ഭക്ഷണം;

മാതൃസ്നേഹത്തിന് മുമ്പിൽ വിശപ്പ് വീണ്ടും നോക്കുകുത്തിയായി,

കൂട്ടിന്റെ ഒരു കോണിലേക്ക് നിറഞ്ഞ മിഴികളുമായി അവർ ചേർന്ന് നിന്നു,

ആപ്പഴേക്കും ഇരുട്ട് വീണ്ടും കനം വെച്ചു തുടങ്ങി ......... മഴ വീണ്ടും പെയ്യാൻ തുടങ്ങി .......

    😥